Monday, August 21, 2023

കുടുംബം മറന്ന വീണ

 






കുടുംബം മറന്ന വീണ

ചിന്തയെ വികാരങ്ങള്‍ തട്ടിയെടുത്താല്‍ എന്താണ് സംഭവിക്കുകയെന്നത് വീണയുടെ ജീവിതം നമുക്ക് പറഞ്ഞുതരും.

വാക്കുകള്‍ എന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഏതൊരു നല്ലവനേയും, വിശ്വസ്തനേയും  ക്രൂരനും ചതിയനുമാക്കുമെന്നതിന്റെ  ഉദാഹരണങ്ങള്‍ ഷേക്സ്പീയറിന്റെ ബ്രൂട്ടസ് മുതല്‍ നിരവധി കഥാപാത്രങ്ങള്‍ സാഹിത്യത്തിലുണ്ട്.  വിശ്വാസം അത് സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യന് അത്യാവശ്യമായ ഒരു ഘടകമാണ്. പക്ഷെ ഏറ്റവും വിപത്തുണ്ടാക്കുന്നതും അതേ വിശ്വാസം മുതലെടുത്തു നടത്തുന്ന പ്രവര്‍ത്തികളാണ്.  

വീണയുടേയും ശരത്തിന്റേയും പ്രണയകാലം മനോഹരമായിരുന്നു.  വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും.  നാട്ടിലെ പൊതുപരിപാടികളിലും ലൈബ്രറിയിലും കായികരംഗത്തുമെല്ലാം അവര്‍ ഒരുമിച്ചായിരുന്നു.  വീട്ടുകാരും അവരുടെ കുട്ടികളുടെ കാര്യത്തില്‍ അമിതനിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയില്ല.  രണ്ടുപേരും ബിരുദാനന്തരബിരുദം നേടി.  ശരത്തിന് ജോലി കിട്ടിയതോടെ അവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തി.  സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്. രണ്ടു കുട്ടികളും ജനിച്ചു.  പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തലുമായി തിരക്കിലായ വീണ അതിനിടയില്‍ പി.എസ്.സി പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുകയും ജോലി ലഭിക്കുകയും ചെയ്തു. 


വീണയ്ക്ക് കൂടി ജോലി ആയപ്പോള്‍ അവരുടെ കുടുംബജീവിതം കൂടുതല്‍ മനോഹരമായിപ്പോകുമെന്ന് കരുതിയവരെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ആ വാര്‍ത്ത നാട്ടില്‍പ്പരന്നത്. വീണ ഇന്നലെ രാത്രി വീട്ടിലെത്തിയില്ല. ഫോണ്‍ ഓഫായിരിക്കുന്നു. സഹപ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്നും കൃത്യസമയത്ത് ഇറങ്ങിയെന്നാണ് അറിഞ്ഞത്. പലയിടത്തും തിരക്കിയ ശരത്ത് അവസാനം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.  കുട്ടികളാണെങ്കില്‍ അമ്മയെ കാത്തിരുന്ന് കരഞ്ഞ് കരഞ്ഞ് നേരം വെളുപ്പിച്ചു.    

പിറ്റേന്ന് ശരത്തിനെ പോലീസ് വിളിപ്പിച്ചു. ഭാര്യയെ അവര്‍ കണ്ടെത്തിയിരിക്കുന്നു.  കുട്ടികളേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയ ശരത്തിന്റേയോ കുട്ടികളുടേയോ മുഖത്തു നോക്കിയില്ല വീണ. അവളുടെകൂടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരു കീഴ് ജീവനക്കാരനുമുണ്ടായിരുന്നു. ശരത്തിന്റേയും കുട്ടികളുടേയും ജീവിതത്തില്‍ ഇടിത്തീ വീണു.  ലോണെടുത്ത് പണി തീര്‍ന്ന വീട് ഏറ്റവും മനോഹരമായി പെയിന്റിംഗുകളും ചിത്രപ്പണികളും കൊണ്ട് അലങ്കരിക്കണമെന്നത് വീണയുടെ ആഗ്രഹമായിരുന്നു. ആ വീട്ടിനുള്ളിലെ ഓരോ വസ്തുവും അവളുടെ ഇഷ്ടമനുസരിച്ചാണ് വാങ്ങിയത്.  ശരത്തിന്റെ ചിന്തകളില്‍ ഒരിക്കലും തന്റെ ഭാര്യ തന്നേയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചുപോകുമെന്ന് ചിന്തിക്കാനാകുമായിരുന്നില്ല.  മരണം വരെ ഒന്നിച്ചുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചുവന്നത്.  എന്തിനാണ് തങ്ങളുടെ അമ്മ സ്നേഹം തന്നത് എന്ന ചോദ്യമായിരുന്നു കുഞ്ഞുങ്ങള്‍ക്ക്. കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും. PTI മീറ്റിംഗിന് ഇനി തങ്ങളുടെ അമ്മ വരാതെയിരിക്കുമ്പോള്‍ എന്തു പറയാനാകും. സഹപാഠികളോട് ഇനിയെന്ത് പറയും. ടീച്ചര്‍മാര്‍ ചോദിക്കില്ലെ!  ആ കുഞ്ഞുമനസ്സുകള്‍ വല്ലാതെ നീറിക്കൊണ്ടിരുന്നു. 

അപമാനവും അനാഥത്വവും സങ്കടവും ദേഷ്യവുമെല്ലാം വീണയുടെ മകളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. ഉറങ്ങിയിട്ട് നാളേറെ ആയി. വീട്ടിലെ ജോലികളെല്ലാം സ്വയം ചെയ്യണം രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനുജനെ നോക്കണം.  അവള്‍ക്ക് പാചകമൊന്നും അത്ര വശമില്ല. അച്ഛനാണെങ്കില്‍ വിഷാദരോഗം പിടിപെട്ട അവസ്ഥയാണ്. വല്ലാതെ ദേഷ്യപ്പെടുന്നു.  ഇതിനിടയില്‍ പലപ്പോഴും സ്‌കൂളില്‍ പോകാന്‍ മനസ്സുവരാതെ വീട്ടിലിരുന്നു. 

ജീവിച്ചിരിക്കുന്ന അമ്മ തങ്ങളെ വിട്ട് വേറൊരു പുരുഷനോടൊപ്പം ജീവിക്കുന്നു. അതും മാതൃഗുണങ്ങളെക്കുറിച്ച് വലീയ വായില്‍ സംസാരിച്ചിരുന്ന ഒരു സ്ത്രീ. തന്റെ കുഞ്ഞുങ്ങളെ അനാഥരാക്കിയിട്ട് പോകുക. മുന്നിലിരിക്കുന്ന ആ 7ാം ക്ലാസ്സുകാരിയുടെ കണ്ണുനീര് എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. ഒരു നിമിഷം മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് അമ്മ പോകാനുണ്ടായ യഥാര്‍ത്ഥ കാരണങ്ങളെന്തായിരിക്കാം.  നല്ലൊരു വീട്ടമ്മയായിരുന്ന അവരുടെ ചിന്തയെ ആര് എങ്ങനെ വിലക്കെടുത്തു.  ഒരു സ്ത്രീ ചെയ്യാന്‍ ഇടയില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തി അവരില്‍ നിന്നെങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങള്‍ ആ കുഞ്ഞിനറിയുന്ന രീതിയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നു എനിക്ക്. അമ്മയുടെ അഭാവത്തില്‍ വന്നുപെട്ടേക്കാവുന്ന കുഴപ്പങ്ങള്‍ വലുതാണ്. അതൊന്നും അവള്‍ക്ക് ചിന്തിക്കാനാകുന്ന പ്രായമല്ലാത്തത് ഭാഗ്യമെന്നാണ് എനിക്ക് തോന്നിയത്. 

നിരവധിവട്ടം ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടപ്പോഴാണ് വീണ കൗണ്‍സലിംഗിന് വന്നത്. സാമാന്യം ബിദ്ധിയും തിരിച്ചറിവും ഒക്കെയുള്ള വീണയ്ക്ക് ജോലി ലഭിച്ചത് കനത്ത ശബളത്തിലാണ്.  ജോലിക്ക് കയറിയ നാള്‍ മുതല്‍ കീഴ്ജീവനക്കാരനായ ലതീഷ് വീണയോട് ഒരുപാട് അടുപ്പം കാണിക്കാന്‍ തുടങ്ങി. അവിവാഹിതനായ അയാള്‍ അമ്മയെ പരിചയപ്പെടുത്തി.  തന്റെ മകന് വയസ്സ് 40 കഴിഞ്ഞിട്ടും കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടാതെയിരുന്നതിനാല്‍ ആകണം ആ അമ്മ വീണയോട് ഒരുപാട് അടുപ്പം കാണിച്ചു. പലവട്ടം വീട്ടിലേയ്ക്ക് വിളിക്കുകയും വീണ പോകുകയും ചെയ്തു കൊണ്ടിരുന്നു.  അന്ന് വീണയോട് ലതീഷ് ആണ് പറഞ്ഞത് അമ്മയ്ക്ക് സുഖമില്ല ഒന്ന് കാണണമെന്ന്.  അന്ന് വീട്ടിലെത്തിയ വീണയെ  ആ സ്ത്രീ തിരികെ വീട്ടില്‍ പോകാന്‍ അനുവദിച്ചില്ല.  രണ്ടു കുട്ടികളുടെ അമ്മയായിട്ടും അതൊന്നും ആ അമ്മയ്ക്ക് പ്രശ്നമല്ലായിരുന്നു.  നിരന്തരം ഫോണ്‍ ചെയ്തും മസ്തിക്ക പ്രഷാളനം ചെയ്തും വീണയുടെ മനസ്സിന്റെ സന്തുലിതാവസ്ഥയും നഷ്ടപ്പെട്ടിട്ടുണ്ടാവണം.  ശരത്ത് തന്നോട് വല്ലാത്ത അനീധിയാണ് ചെയ്യുന്നത് എന്ന തോന്നലും വീണക്കുണ്ടായിരുന്നു.  കേവലം ഒരു പീയൂണ്‍ മാത്രമായ ലതീഷിനാണെങ്കില്‍ നല്ല ശബളമുള്ള ഒരു പെണ്ണിനെ കിട്ടിയപ്പോള്‍ അയാള്‍ അവളെ എല്ലാ വിധത്തിലും ഉപയോഗിച്ചു. ലതീഷുമൊത്തുള്ള മധുവിധുവും അമ്മയുടെ പഞ്ചാരവാക്കുകളും വീണയിലെ അമ്മയെ കൊന്നുകളഞ്ഞോ എന്ന് സംശയിക്കണം.  തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് വീണ ചിന്തിച്ചതേയില്ല. താന്‍ വിട്ടുപോയാല്‍ ലതീഷ് ആത്മഹത്യചെയ്യും അതുകൊണ്ട് തിരികെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് പോകുന്നില്ല എന്ന കാരണമാണ് വീണ ഇപ്പോള്‍ പറയുന്നത്. തന്റെ ഭാര്യയ്ക്ക് എന്തോ ബുദ്ധിഭ്രമം സംഭവിച്ചതാണ് എന്ന ധാരണയില്‍ ശരത്ത് കേസ്സിനൊന്നും പോയതുമില്ല.

Dissociative Identity Disorder(DID) അല്ലെങ്കില്‍ Split Personality Disorder എന്നറിയപ്പെടുന്ന ഒരവസ്ഥയുണ്ട് ചിലര്‍ക്ക് അതായത് രണ്ടോ അതിലധികമോ വ്യക്തിത്വങ്ങളായി ജീവിക്കുക.  DID ബോധപൂര്‍വ്വം നടക്കുന്നതല്ല. ഇവിടെ വീണ  ലതീഷിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു നവവധുവിനെപ്പോലെയാണ് ഭാവങ്ങള്‍, ലതീഷിന് താന്‍ ഇല്ലെങ്കില്‍ ജീവിക്കാനാകില്ല. ലതീഷിന്റെ അമ്മയ്ക്ക് തന്നെ ജീവനാണ് എന്നെല്ലാം പറയുന്ന വീണ കുഞ്ഞുങ്ങളെക്കുറിച്ചു മറന്നപോലെയാണ് സംസാരിക്കുന്നത്.  കാര്യമായ സങ്കടങ്ങളൊന്നുമില്ലാതെയിരുന്ന വീണ ഇപ്പോള്‍ മനോവിഭ്രാന്തിയിലാണെന്ന് വ്യക്തം. ലതീഷിനോടൊപ്പം ജീവിതം സുഖകരം എന്ന് പറയുന്ന  വീണ കുട്ടികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ തനിക്ക് അവരെ വേണം എന്നും പറയുന്നു. 

പറക്കമുറ്റാത്ത കുട്ടികളെ വിട്ട് കാമുകനൊപ്പം പൊയ്ക്കളയുന്ന കേസ്സുകളും കുഞ്ഞുങ്ങളെ കൊന്നിട്ട് പോകുന്ന കേസ്സുകളും നമ്മള്‍ ഒരു തുടര്‍ക്കഥപോലെ കേട്ടുകൊണ്ടേയിരിക്കുന്നു. വീണയുടെ കാര്യത്തില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ മുതല്‍ ലതീഷ് വളരെ ബുദ്ധിപൂര്‍വ്വമാണ് ഇടപെട്ടത്. നിരന്തരം ഇടപഴകി ഒന്നിച്ചു ഭക്ഷണം കഴിച്ചു. വീണയില്‍ തന്റെ ഭര്‍ത്താവ് വളരെ മോശപ്പെട്ട വ്യക്തിയാണ് എന്ന ചിത്രമുണ്ടാക്കി ആദ്യം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ലതീഷില്‍ അടിമപ്പെട്ട വീണയ്ക്ക് ശരിയേത് തെറ്റേത് എന്ന് പോലും ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടപോലെയായി.  


നീണ്ട നാലാഴ്ചക്കാലത്തെ തീവ്രപരിശ്രമത്തിനൊടുവില്‍ വീണയില്‍ മാറ്റങ്ങള്‍ വന്നു. പശ്ചാത്താപത്താല്‍ അവള്‍ എന്റെ മുന്നിലിരുന്ന് ദീര്‍ഘനേരം കരഞ്ഞു. ലതീഷിന്റെയും അവരുടെ അമ്മയുടെയും മാന്ത്രികവലയത്തില്‍ നിന്നും അവള്‍ പുറത്തുകടക്കാന്‍ തയ്യാറായി.  താന്‍ ഇത്രയൊക്കെ തെറ്റായി സഞ്ചരിച്ചിട്ടും തന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം പോകാന്‍ അവള്‍ തയ്യാറായി.  ആ കുഞ്ഞുങ്ങള്‍ രണ്ടുപേരും അവരുടെ അച്ഛന്‍ ശരത്തും വീണയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു നിലവിളിക്കുന്നത് കണ്ട് കണ്ണു നിറയാതെയിരിക്കാന്‍ ബുദ്ധിമുട്ടി ഞാന്‍.

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223



Friday, July 14, 2023

stealing and lying

 കളവില്‍ നിന്നും കഥാകാരിയിലേയ്ക്ക്



സിതാര വാക്കു പാലിച്ചു.  കൈയ്യിലുണ്ടായിരുന്ന നോട്ട് ബുക്ക് എനിക്ക് നേരെ നീട്ടി.  മനോഹരമായ കൈയ്യക്ഷരത്തില്‍ ആദ്യത്തെ പേജില്‍ അവള്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.  എന്തിനും ഏതിനും കളവ് പറയുന്ന പെണ്‍കുട്ടി. അവളുടെ കളവുകള്‍ അവള്‍ ബുക്കിലെഴുതിയപ്പോള്‍ മനോഹരമായ കഥയായി മാറിയിരിക്കുന്നു. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന ഒരു പൊലീസ് ഓഫിസറിന്റെ കഥയായിരുന്നു രണ്ടാമത്തെത്. 

സിതാര നന്നായി പാടുന്ന 4ാം ക്ലാസ്സുകാരിയാണ്.  സ്ഥലത്തെ അറിയപ്പെടുന്ന നാട്ടുപ്രമാണിയുടെ കൊച്ചുമോള്‍. ജീവിതം എല്ലാംകൊണ്ടും ആഡംബരസമൃദ്ധിയിലാണ്.  ആവശ്യത്തിലേറെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പലരും മത്സരിക്കുന്നു.  കുഞ്ഞുസിതാരയുടെ റൂമിലെ അലമാരികളിലെല്ലാം കളിക്കോപ്പുകളും പാവകളും തിങ്ങിനിറഞ്ഞിരിക്കുന്നു. കൊച്ചുമോളെ സ്ഥലത്തെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് പഠിപ്പിക്കുന്നത്.

സിതാരയ്ക്ക് സര്‍വ്വ സൗഭാഗ്യങ്ങളുമുണ്ടായിട്ടും സ്‌കൂളില്‍ നിന്നും പലതും സിതാര എടുത്തുകൊണ്ടു വരുന്നു. സ്‌കൂളിലെ ക്ലാസ്സ് ടീച്ചര്‍ വിളിച്ച് നിരവധി തവണ പരാതി പറഞ്ഞു. ആദ്യമാദ്യ പരാതി പറഞ്ഞപ്പോള്‍ അപ്പൂപ്പനടക്കം എല്ലാവരും ടീച്ചറിനോട് കയര്‍ത്തു സംസാരിച്ചു.  പക്ഷെ ഇപ്പോഴിതാ ക്ലാസ്സിലെ മറ്റുകുട്ടികളുടെ മാതാപിതാക്കള്‍ നേരിട്ട് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ മക്കളുടെ പെന്‍സിലുകളും പേനയും കളര്‍ ബോക്സും ഭക്ഷണ പദാര്‍ത്ഥങ്ങളുമടക്കം കളവ് പോയിരിക്കുന്നു. അത് നിരന്തരം ആവര്‍ത്തിക്കുന്നു.   സിതാരയുടെ അപ്പൂപ്പന്റെ പേഴ്സില്‍ നിന്നും പലവട്ടം പൈസ പോയപ്പോള്‍ വീട്ടിലെ ജോലിക്കാരെയാണ് സംശയിച്ചിരുന്നത്.  സ്‌കൂളില്‍ നിന്നും പരാതികള്‍ കൂടിവന്നപ്പോഴാണ് അവള്‍ സിതാരയോട് പൈസ എങ്ങാനും സിതാര എടുത്തോ എന്ന് തിരക്കിയത്.  യാതൊന്നും അവള്‍ എടുത്തിട്ടില്ല എന്നാണ് മറുപടി.  പക്ഷെ അവളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ പിന്നെ എങ്ങനെ അതില്‍ വന്നു എന്നതിനും മറുപടിയുണ്ടായിരുന്നു.  അത് മറ്റാരോ വച്ചതാണ് പോലും.  ചിലതെല്ലാം ഡസ്‌ക്കിന് അടിയില്‍ കിടന്നു കിട്ടുന്നതാണ് മറ്റ് ചിലത് കുട്ടികള്‍ ഗിഫ്റ്റ് കൊടുത്തതാണ്.  അങ്ങനെ അവളുടെ മറുപടി പലതാണ്.  പതിവിന് വിപരീതമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിളിച്ച് വളരെ ഗൗരവത്തോടെ സിതാരയുടെ മോഷണത്തെ കാണണമെന്നും ഇനിയും മോഷ്ടിച്ചാല്‍ സ്‌കൂളില്‍ നിന്നും പറഞ്ഞുവിടുമെന്നും പറഞ്ഞപ്പോഴാണ് അപ്പൂപ്പന് അതിലെന്തെങ്കിലും സത്യമുണ്ടാകുമോ എന്ന് തോന്നിയത്.  അങ്ങനെയാണ് അവര്‍ അവളുടെ മുറി പരിശോധിച്ചത്. അലമാരകളുടെ പല ഭാഗത്തും, പാവകള്‍ക്കുള്ളിലുമെല്ലാം പൈസ്സയും കളര്‍ പെന്‍സിലുകളും മറ്റും വളരെ വിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്നു. കണ്ടെത്തിയ വസ്തുക്കളുടെ എണ്ണം അവരെ ശരിക്കും ഞെട്ടിച്ചു. ഇതെല്ലാം ആരും കാണാതെ എങ്ങനെ എടുക്കുന്നു എന്നത് അവിശ്വസനീയമായി തോന്നി അവര്‍ക്ക്.  പൈസ എല്ലാം കൂടി എണ്ണിനോക്കിയപ്പോള്‍ കണ്ണുതള്ളിപ്പോയി.  ഒരു നാലാം ക്ലാസ്സുകാരി മോഷ്ടിച്ച് സൂക്ഷിച്ചുവച്ചത് ലക്ഷങ്ങളാണ്.   മോഷ്ടിച്ചത് അവള്‍ക്ക് ഇല്ലാത്ത വസ്തുക്കളായിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. യാഥാര്‍ത്ഥ്യം അംഗീകരിക്കാനും വേണ്ട പ്രതിവിധി തേടാനും അങ്ങനെയാണവര്‍ മനസില്ലാമനസ്സോടെ തയ്യാറായത്.


വളരെ ലാഘവത്തോടെ  സിതാരയുടെ ഇഷ്ടങ്ങളെ കുറിച്ചു സംസാരിച്ചുതുടങ്ങി ഞാന്‍. ഇഷ്ടമുള്ള നിറങ്ങള്‍ നീലയും ചുവപ്പുമാണ്. ചിത്രം വരക്കാനും പാട്ടുപാടാനും ഇഷ്ടമാണ്.  മൃഗങ്ങളെ ജീവനാണ്. സിതാരയുടെ അനിഷ്ടങ്ങളെക്കുറിച്ചു സംസാരിച്ചപ്പോള്‍ ആള്‍ക്ക് സങ്കടം വന്നു കരയാന്‍ തുടങ്ങി. മാതാപിതാക്കളും സ്‌കൂളിലെ ടീച്ചേഴ്സുമൊക്കെ നിരന്തരം കുറ്റപ്പെടുത്തുന്നു.  കൂട്ടുകാര്‍ കൂട്ടുകൂടുന്നില്ല. ദിനംപ്രതി അവരെല്ലാം ഒറ്റപ്പെടുത്തുന്നത് സിതാരയ്ക്ക് സഹിക്കുന്നില്ല.  സിതാരയുടെ ഇഷ്ടത്തില്‍ത്തന്നെ അനിഷ്ടത്തിന്റെ കാരണങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സിതാരയുടെ പതിവ് ശൈലിയില്‍ അല്ലെന്ന മറുപടിയാണ് ആദ്യം വന്നത്.   പക്ഷെ വീണ്ടും ചോദിച്ചപ്പോള്‍ സിതാര പതിവ് മാറ്റി കാരണം സ്വയം കണ്ടുപിടിച്ചു.  


സിതാരയ്ക്ക് എല്ലാവരുടേയും സ്നേഹം വേണം. നല്ല ആളായി അറിയപ്പെടണം. കൂട്ടുകാരെ വേണം. പക്ഷെ നിരന്തരം ഇല്ലാത്ത കാര്യങ്ങള്‍ വായില്‍ വരും.  അതിനര്‍ത്ഥം എന്താണ്.  നിരന്തരം ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ നമ്മള്‍ എന്താണ് വിളിക്കുക എന്ന എന്റെ ചോദ്യത്തിന് സിതാര മടിച്ചു മടിച്ച് മറുപടി പറഞ്ഞു. 'കള്ളി'.

സിതാര കുറച്ചൊക്കെ കഥാപുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്. വീട്ടില്‍ അമ്മുമ്മയ്ക്ക് ദിവസവും രാമായണം വായിക്കുന്ന ശീലവുമുണ്ട്.  ഈ കഥകള്‍ എന്ന് പറഞ്ഞാലെന്തായിരിക്കും.  സിതാരയുടെ മുഖം മാറി. കണ്ണുകള്‍ തിളങ്ങി. എന്തോ ഒരു പുതിയ കാര്യം കണ്ടു കിട്ടിയപോലെ തോന്നി. 

കഥകളെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. അത് എഴുതിവച്ചാലോ? കഥയായി.  സിതാരയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. പറഞ്ഞാല്‍ കളവും. എഴുതിയാല്‍ കഥയും.  അപ്പോള്‍ കള്ളത്തരം പറയുന്ന സിതാരയുടെ മുമ്പിലെ വഴിയെന്ത്?  അവള്‍ മടിച്ചു മടിച്ച് പറഞ്ഞു. 

കഥാഎഴുതുക.

അങ്ങനെ കഥ എഴുതിയാല്‍ സിതാര ആരാകും? 

കഥാകാരി. അത് പറയുമ്പോള്‍ അവളുടെ മുഖം വീണ്ടും  വിടര്‍ന്നു.

സംശയം മാറ്റാനായി വീണ്ടും ചോദിച്ചു  ഉണ്ടാക്കികഥകള്‍ എഴുതിയാല്‍ ഞാന്‍ കഥാകാരിയാവുമോ?  

അതെ...  അവള്‍ ഞാന്‍ ഉദ്ദേശിച്ച വഴിയ്ക്ക് തന്നെ വന്നു

കഥാകാരികളെ ടീച്ചര്‍മാരും, മാതാപിതാക്കളുമൊക്കെ എങ്ങനെയാ കാണുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടെ മറുപടി 'അവരെല്ലാം വലീയ ആളുകളാ' എന്നായിരുന്നു.  

ഇല്ലാത്തകാര്യങ്ങള്‍ അല്ലെ നമ്മള്‍ വായിക്കുന്ന കഥാപുസ്തകങ്ങളിലെല്ലാം ഉള്ളത്.  സിതാരയും അങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ വലീയ ആളാവില്ലെ.  എല്ലാവരും ബഹുമാനിക്കുന്ന ഒരു വലീയ എഴുത്തുകാരി.  

അതവള്‍ക്ക് ഏറെ ഇഷ്ടമായെന്ന് തോന്നുന്നു.  നന്നായി തലയാട്ടിയിട്ട് 'എന്നാ ഞാന്‍ കഥ എഴുതിക്കൊണ്ടുവരാം'. എന്ന് അവള്‍ ഉത്സാഹത്തോടെ പറഞ്ഞിട്ടാണ് അന്ന് കൗണ്‍സലിംഗ് അവസാനിപ്പിച്ചത്. 

യഥാര്‍ത്ഥ ജീവിതവും സങ്കല്പ ലോകവും അതിന്റെ വ്യത്യാസമെന്ത്? ആ കുഞ്ഞുതലച്ചോറ് അത് തിരിച്ചറിഞ്ഞിരിക്കുന്നു.  ക്ലാസ്സിലെ കുട്ടികളുടെ ബാഗിലെ സാധനങ്ങള്‍ തട്ടിയെടുക്കുന്നതിലുള്ള ശ്രദ്ധമൂലം പഠനത്തില്‍ മോശമായിരുന്നു അവള്‍.  സാധനങ്ങള്‍ എല്ലാം സിതാരയോടൊപ്പം പോരും. മോഷ്ടിക്കാതെ ഇരിക്കാനെ പറ്റുമായിരുന്നില്ല അവള്‍ക്ക്.  സ്വന്തം വീട്ടിലെ അപ്പൂപ്പന്റെ പേഴ്സിലെ പൈസ അടിച്ചുമാറ്റുന്നത് അത് കൊണ്ട്  എന്തെങ്കിലും വാങ്ങിക്കാനല്ല.  സിതാരയുടെ കൈവിരലുകളാണ് പ്രശ്നം. (വാസ്തവത്തില്‍ കൈവിരലുകളല്ല. ഇത് സിതാരയുടെ ചിന്തയാണ്. തലച്ചോറുതന്നെയാണ് ഒരാളെക്കൊണ്ട് ഏതൊരു പ്രവര്‍ത്തിയും ചെയ്യിക്കുന്നത്.) അവയാണ് ഇതെല്ലാം തട്ടിയെടുക്കുന്നത്. കഥാകാരിയായി മാറാനുള്ള  തീവ്രമായ ആഗ്രഹം ഉടലെടുത്ത സിതാര അടുത്ത സെഷന് എഴുതിക്കൊണ്ടുവന്ന കഥയിലെ കഥാപാത്രങ്ങള്‍ സിതാരയെ കുഴപ്പത്തിലാക്കുന്ന കൈവിരലുകളായിരുന്നു.  കഥയെഴുതുന്ന അതേ കൈവിരലുകളോട് ഇനി മോഷ്ടിക്കരുതെന്നും അങ്ങനെ ചെയ്താല്‍ കഥയെഴുതാന്‍ പറ്റില്ലെന്നുമുള്ള സന്ദേശങ്ങളാണുണ്ടായിരുന്നത്.  പിന്നെ സിതാര എഴുതിയ കഥകളിലെല്ലാം നെഗറ്റീവ് കഥാപാത്രങ്ങള്‍ പോസിറ്റാവായി മാറുന്ന  വിഷയങ്ങളാണുണ്ടായിരുന്നത്.  

അവസാന സെഷന് വന്നപ്പോള്‍ സിതാരയുടെ കഥയിലെ വിഷയം സാമൂഹിക വിഷയമായിരുന്നു. മുതിര്‍ന്നവര്‍ എല്ലാവരും അറിവുള്ളവരാണെന്നും അവരെല്ലാം ഉത്തമരാണെന്നുമുള്ള രീതിയിലാണ് നമ്മള്‍ കുഞ്ഞുങ്ങളോട് ഇടപഴകുക.  അവരുടെ കുഞ്ഞു തെറ്റുകള്‍ക്ക് പോലും ക്രൂരമായി ശാരീരകവും മാനസീകവുമായ പീഡനം കൊടുക്കാനാണ് പലപ്പോഴും അദ്ധ്യാപകരും മാതാപിതാക്കളുമടക്കം ശ്രമിക്കുക.  കുഞ്ഞുങ്ങള്‍ കുരുത്തക്കേടോ കളവൊ പറയുമ്പോള്‍ അവരെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്യുന്നതിന് പകരം അവരുടെ കഴിവുകള്‍ കണ്ടെത്തി പോസിറ്റീവായി മാറ്റിയെടുക്കാന്‍ സഹായിച്ചാല്‍ നമ്മുടെ നാട് സുന്ദരമായിരിക്കുമെന്ന് ആ കൊച്ചു മിടുക്കിയുടെ കഥാപാത്രം വിളിച്ചുപറയുന്നു.  അവളിപ്പോള്‍ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.  എപ്പോഴും എന്തോ മറച്ചുവയ്ക്കുന്ന മുഖഭാവവും ശരീരഭാഷയും മാറി ഊര്‍ജ്ജസ്വലയായി. സന്തോഷവും പ്രസരിപ്പും അവളുടെ ഇടപെടലുകളില്‍ പ്രകടമായി. അഭിമാനം തോന്നി എനിക്ക്. നാളെ സിതാരയും അവളുടെ  കഥകളും ലോകമെങ്ങും അറിയപ്പെടട്ടെ.  

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Tuesday, July 11, 2023

ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം

 ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം



(Published in Yukthirekha June 2023)

കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ദുരാചാരങ്ങള്‍ നിലനില്ക്കുന്നത്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകളും ആ കുഞ്ഞ് ആയുരരാരോഗ്യസൗഭാഗ്യത്തോടെ ഇരിക്കാനാണെന്നാണ് സങ്കല്പം. കണ്ണു വലുതാകാനായി വലീയ വട്ടത്തില്‍ കണ്‍മഷി എഴുതുക, പുരികരോമങ്ങള്‍ കിളിര്‍ക്കാനായും കണ്ണു കിട്ടാതെ ഇരിക്കാനായും ഒക്കെ കണ്‍മഴി ഉപയോഗിക്കുന്നവര്‍ പക്ഷെ മുടി കിളിര്‍ക്കാനായും വളരാനായും എന്തുകൊണ്ട് കണ്‍മഷി ഉപയോഗിക്കുന്നില്ല.  കഥയില്‍ ചോദ്യമില്ലാത്തപോലെ നമ്മുടെ ദുരാചാരാങ്ങളിലും ചോദ്യമില്ല.

കുഞ്ഞിനോട് കാട്ടിക്കൂട്ടുന്ന ഓരോ ആചാരവും അതിന്റെ തലച്ചോറില്‍ ആണ് നമ്മള്‍ നട്ടു വളര്‍ത്തുന്നത്. അത് നാളെ ആവര്‍ത്തിക്കുകതന്നെ ചെയ്യും. ജീവിതത്തില്‍ അരങ്ങേറുന്ന യുക്തിരഹിത കൃത്യങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഒരിക്കലും തലപൊക്കുകയില്ല.  ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവിയും അതിന്റെ മാതാപിതാക്കളില്‍ നിന്നും അഭ്യസിക്കുന്നത് അതിന് ജീവിക്കാന്‍ വേണ്ട നൈപുണ്യങ്ങളാണ്.  മനുഷ്യക്കുട്ടിയും അതിന്റെ തലച്ചോറിലെത്തുന്ന ഓരോ സന്ദേശങ്ങളും ദുരാചാരമോ, വിശ്വാസമോ അതോ ഈ ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട അറിവോ എന്നൊന്നും വേര്‍തിരിക്കാനാവാതെ സന്ദേശങ്ങളായി ശേഖരിച്ചുവക്കും.   അതിന്റെ മുകളില്‍ അത്തരം എണ്ണമറ്റ മറ്റ് സന്ദേശങ്ങളും ശേഖരിക്കപ്പെടും. കാലക്രമേണ  ആ വ്യക്തിയുടെ മനസ്സില്‍ നിറയെ നിഗൂഢതകളുടെ ഒരു ഭണ്ഡാരം തന്നെയുണ്ടാവും. സത്യമേത് മിത്യയേത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. ശാസ്ത്രീയതയും അശാസ്ത്രീയതയും കൈകോര്‍ത്ത് വ്യക്തിയെ ഭീതിയുടെയും ആശങ്കകളുടേയും തടവറയിലാക്കിക്കളയും.


ലോകത്തില്‍ ദുഷ്ടരും ശ്രേഷ്ഠരുമുണ്ടെന്നും, ദുഷ്ടജന സംസര്‍ഗം ശ്രേഷ്ഠരുടെ ജീവിതവും നശിപ്പിക്കുമെന്നും തത്ഫലമായി ജീവിതത്തില്‍ പല ദുരന്തങ്ങളും സംഭവിക്കുമെന്നുമാണ് വിശ്വാസസമൂഹം പൊതുവെ കരുതുക. അതിന് ഉപോത്ബലമായ കാര്യങ്ങളാണ് എല്ലാ മതഗ്രന്ഥങ്ങളിലും പ്രതിപാതിച്ചിട്ടുള്ളത്.  ബുദ്ധിയുറക്കുംമുമ്പെ തന്നെ കുഞ്ഞുമനസ്സുകളില്‍ കുടിയിരുത്തപ്പെടുന്ന ഇത്തരം ഉത്ബോധനങ്ങിലെ ശരിതെറ്റുകളെക്കുറിച്ച് മറിച്ച് ചിന്തിക്കാതെയാണ് മതവിശ്വാസികള്‍ ജീവിച്ചുതീര്‍ക്കുന്നത്.  ഒരാളും പൂര്‍ണ്ണമായും ദുഷ്ടരോ ശ്രേഷ്ഠരോ അല്ലെന്നുള്ള കാര്യം ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്താധാരയിലൊന്നും കടന്നുകൂടുകയില്ല.   മനുഷ്യരുടെ ജീവിതങ്ങള്‍ അവരുടെ ജനിതികഗുണങ്ങളും, ജീവിതസാഹചര്യവും, തലച്ചോറിലെ ഞെരമ്പുകളുടെ ബന്ധങ്ങളുമാണ് നിയന്ത്രിക്കുന്നതെന്നൊന്നും  ദുഷ്ട-ശ്രേഷ്ട വേര്‍തിരിക്കലുകാര്‍ക്ക് വിഷയമല്ല.  ഭൂമിയില്‍ ജനിച്ചുവീഴുന്ന എല്ലാ കുഞ്ഞുങ്ങളും ദുഷ്ടരായോ സ്രേഷ്ടരായോ അല്ല വെറും കുഞ്ഞുങ്ങളായാണ് ജനിക്കുന്നതെന്ന് പോലും ചിന്തിക്കുകയില്ല.  വളരെ നല്ല നല്ലവനായ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ വളരെ കോപാകുലനായാല്‍ എന്തായിരിക്കും കാരണം എന്ന് തിരക്കിപ്പോകാറില്ല. തനിക്ക് മനോവിഷമം ഉണ്ടാക്കുന്ന എന്തോ ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് പൊതുവെ ഒരാള്‍ കോപം പ്രകടിപ്പിക്കുന്നത്. പ്രകൃതിയിലുള്ള ഓരോ പ്രവര്‍ത്തിക്കും സമാനമോ വിരുദ്ധമോ ആയ പ്രതിപ്രവര്‍ത്തനമുണ്ടാകും. മനുഷ്യന്റെ പ്രകൃതത്തിലും ഇത് ബാധകമാണ്.   അതിനൊരു ഉദാഹരണമാണ് ക്രിസ്സിന്റെ കഥ


കനം തൂങ്ങിയ മുഖവുമായാണ് ക്രിസ്സ് ഇരിക്കുന്നത്.  ഒന്നും സംസാരിക്കാനോ ചിരിക്കാനോ പറ്റാത്ത അവസ്ഥ. ഇടയ്ക്ക് എന്തോ ഓര്‍മ്മ വരുമ്പോള്‍ നഖം കടിക്കുന്നുണ്ട്.  അവനെ കൗണ്‍സലിംഗിന് കൊണ്ടുവന്നത് അമ്മൂമ്മയ്ക്കാണെങ്കില്‍ കരച്ചിലടക്കാന്‍ കഴിയുന്നുമില്ല.  ഒരേയൊരു മകന്റെ സന്താനമാണ് ക്രിസ്സ്.  ചെറുപ്പം മുതലെ ആസ്മയുള്ളതിനാല്‍ അവന്റെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന രാജ്യത്തേയ്ക്ക് വിടാനാകുന്നില്ല. ഇടയ്ക്ക് പോയാലും അവിടുത്തെ തണുപ്പില്‍ ആസ്മ കടുത്ത വെല്ലുവിളിയുണ്ടാക്കുകയും തിരികെ നാട്ടിലേയ്ക്ക് തന്നെ കൊണ്ടുവരുകയും ചെയ്യും.  അങ്ങനെയാണ് അവന്‍ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും കൂടെ താമസിക്കാന്‍ തുടങ്ങിയത്.  അപാരമായ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുമുള്ളതിനാല്‍ത്തന്നെ അവന്റെ അപ്പൂപ്പന് അവനെ വളരെ കാര്യമായിരുന്നു.  അവരിരുവരും പലതിനെക്കുറിച്ചും സംസാരിക്കും. എന്തിലും സ്വന്തമായ അഭിപ്രായവും ചിന്താരീതിയും അവന്റെ പ്രത്യേകതയായിരുന്നു.  നല്ല വായനാശീലമുള്ള അവന്‍ സ്‌കൂളിലാണെങ്കിലും വളരെ അനായാസമായി കാര്യങ്ങള്‍ നല്ലവിധം ചെയ്തിരുന്നു.  


അവന്റെ അച്ഛനും അമ്മയും അടുത്തില്ലെങ്കിലും ക്രിസ്സിന്റെ ജീവിതം മനോഹരമായി മുന്നോട്ട് പോയി.  അവധിക്കാലം ആഘോഷിക്കാനെത്തുമ്പോള്‍ അവനാണ് മാതാപിതാക്കളെ പലയിടത്തും കൊണ്ടുകാണിക്കുന്നത്. ബന്ധുവീടുകളിലെല്ലാം ക്രിസ്സ് താരമാണ്. അപ്പൂപ്പന്റേയും കൊച്ചുമോന്റേയും ജീവിതം അവന്റെ അമ്മൂമ്മയില്‍ പോലും ഇത്തിരി അസൂയ ജനിപ്പിച്ചിരുന്നു എന്ന് വേണം കരുതാന്‍. 


ക്രിസ്സിന്റെ ആ മനോഹരലോകം ഇടിഞ്ഞുപൊളിഞ്ഞു വീണത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.  കോവിഡ് കാലത്ത് സ്‌കൂളുകള്‍ എല്ലാം അടക്കുകയും യാത്രാസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ പാറിപ്പറന്നു നടന്നിരുന്ന ക്രിസ്സിനും വിലങ്ങു വീണു.  വീടിന് പുറത്തു പോകാന്‍ വയ്യ. അപ്പൂപ്പനുമൊത്തുള്ള പ്രഭാതസവാരി നിന്നു.  ക്രിസ്സിന്റെ എല്ലാമെല്ലാമായിരുന്ന അപ്പൂപ്പനെ കോവിഡ് തട്ടിയെടുക്കുകകൂടി ചെയ്തപ്പോള്‍ ക്രിസ്സിന് തന്റെ ലോകം അവസാനിച്ചപോലെയാണ് തോന്നിയത്.  കടുത്ത ദൈവവിശ്വാസിയായിരുന്ന ക്രിസ്സിന് ദൈവത്തിനോട് കടുത്ത ദേഷ്യവും വെറുപ്പുമാണ് തോന്നിയത്. 


അപ്പൂപ്പന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു. വീട്ടില്‍ തങ്ങിയ ബന്ധുജനങ്ങള്‍ പിറ്റേന്ന് പള്ളിയില്‍ പോകാന്‍ നേരം ക്രിസ്സ് മാത്രം കിടക്കയില്‍ നിന്ന് പോലും എഴുന്നേറ്റില്ല.  കടുത്ത വിശ്വാസിയായ ക്രിസ്സിന്റെ പപ്പായ്ക്ക് ദേഷ്യം വന്നു. വര്‍ഷങ്ങളായി യൂറോപ്പില്‍ കഴിയുന്ന അയാള്‍ ഇപ്പോഴും ഒരു പ്രാകൃതനെപ്പോലെ അവന്റെ മേല്‍ വെള്ളം കോരിയൊഴിച്ചു.  തന്റെ കുഞ്ഞു കസിന്‍സിന്റെയും ബന്ധുക്കളുടേയും മുമ്പില്‍ അവന്‍ അപമാനിതനായി.   പള്ളിയില്‍ പോകാനായി ധരിച്ച വേഷവും അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല.  ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്‍സും ധരിക്കാത്തതിന് അവനെ വീണ്ടും അപമാനിച്ചു.  അവന്റെ അപ്പൂപ്പന്‍ അവനെ ഇതുവരെ സംരക്ഷിച്ചു. ആ മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ ആരും അവനോട് ഒരിക്കലും ഇങ്ങനെ പെരുമാറിയിരുന്നില്ല.  ഈ ലോകത്തില്‍ താന്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ അവനെ പിടികൂടി. മാത്രമല്ല താന്‍ വളരെ ദുര്‍ബലനാണെന്നും ഇങ്ങനെ ദുര്‍ബലനായിരുന്നാല്‍ താന്‍ ഇനിയും അപമാനിതനാകുംമെന്ന തോന്നല്‍ അവന്റെ ചിന്തകളെ ആകെ മാറ്റിമറിച്ചു. 


ക്ലാസ്സുകള്‍ ഓണ്‍ലൈനായപ്പോള്‍ അതുവരെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കാതിരുന്ന മാതാപിതാക്കള്‍ക്കെല്ലാം നിയന്ത്രണങ്ങള്‍ മാറ്റേണ്ടിവന്നു.  ക്ലാസ്സിന് വേണ്ടി അനുവദിക്കപ്പെട്ട ആ കുഞ്ഞു യന്ത്രത്തിന്റെ വാതായനങ്ങളിലൂടെ നിഗൂഢതകള്‍ തിരഞ്ഞു അവന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.  എല്ലാവിധ നിയമരാഹിത്യത്തിന്റേയും പൈശാശിക പ്രവര്‍ത്തികളുടേയും മയക്കുമരുന്നിന്റേയും മായാലോകത്തേക്ക് ഇന്റര്‍ നെറ്റിലൂടെ  ഊളിയിട്ട ക്രിസ്സ് പിന്നെ അവനെത്തന്നെ മറന്നു. അവന്റെ അപ്പൂപ്പനെ മറന്നു.  ആന്റി ക്രൈസ്റ്റ് വര്‍ഷിപ്പേഴ്സിന്റേയും, ബ്ലാക്ക് മാസ്സിന്റേയും ആരാധകരായ ഒരു കൂട്ടം കുട്ടികള്‍ ക്രിസ്സിനെ പുതിയൊരു മായാലോകത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയി.  അതുവരെ പരീക്ഷകളില്‍ ഒരു മാര്‍ക്ക് പോലും നഷ്ടമാകുന്നത് വിഷമയായിരുന്ന ക്രിസ്സ് പാഠപുസ്തകങ്ങള്‍ മറിച്ചുപോലും നോക്കാതെയായി. ഹാക്കിങ്ങിന്റെ താക്കോലുകള്‍ കണ്ടുപിടിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. അവന്റെ വീട്ടിലെ അവന്റെ കുഞ്ഞു കസിന്‍സിനോട് അലറി വിളിച്ചു. അവനെ പൊന്നുപോലെ നോക്കി വളര്‍ത്തിയിരുന്ന അമ്മൂമ്മയെ ചീത്ത വിളിച്ചു.   അപ്പൂപ്പന്റെ മരണശേഷം മടങ്ങിപ്പോയ മാതാപിതാക്കള്‍ മടങ്ങിവന്നു.  ഉപദേശിക്കാന്‍ അടുത്തുകൂടിയ അമ്മയുടെ കൈ അവന്‍ അടിച്ചൊടിച്ചു. അവനെ പിടിക്കാനെത്തിയ അപ്പനും അടി വാങ്ങി. മുത്തശിയുടെ ചെടിച്ചട്ടികള്‍ നിരവധി നശിപ്പിക്കപ്പെട്ടു. ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലെയായി അവര്‍. കാടുപോലെ വളര്‍ന്ന അവന്റെ തലമുടിയും കുളിക്കാന്‍ കൂട്ടാക്കാതെ ദുര്‍ഗ്ഗന്ധം വമിക്കുന്ന അവന്റെ പ്രകൃതവും അവരെ ആകെ വിഷമവൃത്തത്തിലാക്കി.  അവന്റെ കടുത്ത ആസ്മാരോഗം കാരണം യൂറോപ്പിലേയ്ക്ക് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ.  ആര്‍ക്കം അവനെ മനസ്സിലാകുന്നില്ല. അവന് ശരിക്കും ഭ്രാന്താണെന്ന് അവര്‍ ഉറപ്പിച്ചു.  സൈക്കാട്രിസ്റ്റിന്റെ അടുത്തെത്തിച്ചെ പറ്റു എന്നവര്‍ ഉറപ്പിച്ചു.  അവന്റെ അമ്മയാണ് ഒരു സൈക്കോളജിസ്റ്റിനെ കണ്ടിട്ടാകാം ബാക്കി നടപടികള്‍ എന്ന് നിര്‍ദ്ദേശിച്ചത്.


എന്റെ മുമ്പിലിരുന്ന അവന്‍ സംസാരിച്ചു തുടങ്ങാന്‍ കുറച്ചു സമയമെടുത്തു.  അവന് അവന്റെ അപ്പൂപ്പനെ നഷ്ടമായി എന്ന് ഇപ്പോഴും സമ്മതിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആ സങ്കടം മറികടക്കാനാണ് അവന്റെ പുതിയ ആശ്വാസസങ്കേതങ്ങള്‍ തിരഞ്ഞുപോയത്.  ആദ്യം അവന്‍ തുടക്കമിട്ടത് war game കളായിരുന്നു.  അവിടെയുണ്ടായിരുന്ന സഹ കളിക്കാരാണ് അവനെ സാത്താനിക് വര്‍ഷിപ്പേഴ്സിന്റെ സൗഹൃദം നേടിത്തന്നത്.  തികച്ചു ക്രൂരമായ കാര്യങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്നവര്‍. അത്തരം കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നവര്‍. അവന്റെ മാനുഷീകഗുണങ്ങള്‍ അവന് നഷ്ടമായി. മലയാളം സംസാരിക്കുന്ന കുറച്ചു പുതീയ ചങ്ങാതിമാരെക്കൂടി അവിടെ അവന്‍ നേടിയെടുത്തതോടെ അവന്റെ അവസ്ഥ വളരെ മോശമായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിയന്ത്രണം ആകെ വിട്ടു. ഉറക്കം നഷ്ടപ്പെട്ടു.  


നീണ്ട മണിക്കൂറുകള്‍ ഓരോ സിറ്റിംഗിനും ചെലവഴിക്കേണ്ടിവന്നു എനിക്ക്. പലപ്പോഴും തെറാപ്പിയിലുടനീളം അവന്‍ കരഞ്ഞു.  വളരെയധികം ക്ഷമയും മനസ്സാന്നിദ്ധ്യവും കൊണ്ടുമാത്രം അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാനായി.  അവന്റെ ഉറക്കം തിരികെകിട്ടിതുടങ്ങി.                                                                                                                                                                                ചിരിമാഞ്ഞ അവന്റെ മുഖത്തെപേശികളില്‍ വീണ്ടും സന്തോഷം പ്രകടമായിത്തുടങ്ങി. ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി വന്നു. അവന്റെ കുഞ്ഞു കസിന്‍സിനോടൊപ്പം ചെറുകളികളില്‍ ഏര്‍പ്പെട്ടു. പുസ്തകം വീണ്ടും അവന്റെ കൂട്ടുകാരായി മാറി.  പതുക്കെ പതുക്കെ  അവനിലെ നഷ്ടപ്പെട്ട വ്യക്തിത്വം വീണ്ടെടുക്കാനും വികാരങ്ങള്‍ നിയന്ത്രിക്കാനും സാദ്ധ്യമായിത്തുടങ്ങി.  ഒടുവില്‍ അവന്റെ മരിച്ചുപോയ പ്രിയപ്പെട്ട അപ്പൂപ്പനുമായുള്ള തെറാപ്പോട്ടിക് സെഷനോടുകൂടി ക്രിസ്സ് വീണ്ടു തന്റെ വ്യക്തിത്വം പൂര്‍ണ്ണമായും തിരികെ നേടിയെടുത്ത അവന്‍ അവന്റെ മാതാപിതാക്കളോടും അമ്മൂമ്മയോടും സോറി പറഞ്ഞപ്പോള്‍  ആ മാതാപിതാക്കള്‍ തരിച്ചിരുന്നുപോയി.  അപ്പൂപ്പന്റെ ശവസംസ്‌കാരപിറ്റേന്ന് ഉറങ്ങിക്കിടന്ന മകന്റെ മുകളില്‍ വെളളം കോരിയൊഴിച്ചപ്പോഴുണ്ടായ അവന്റെ അപമാനഭാരമാണ് ഇത്ര വലിയ ദുരന്തത്തിലേയ്ക്ക് ക്രിസ്സിനെ കൂട്ടിക്കൊണ്ടു പോകാനുണ്ടായ മുഖ്യകാരണമെന്ന് ആ പിതാവിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അത് തന്റെ മകന്‍ തന്നെ പറയുന്നത് വരെ അംഗീകരിച്ചുമില്ല. ഓരോ പ്രവര്‍ത്തിക്കും സമാനമോ വിരുദ്ധമോ ആയ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന തിരിച്ചറിവ് ആ പിതാവില്‍ വളരെ വൈകിമാത്രമാണുണ്ടായത്. പരസ്പരം സോറി പറഞ്ഞപ്പോള്‍ കണ്ണുനീരിനിടയിലൂടെ അവരുടെ മുഖപേശികളില്‍ വിടര്‍ന്ന പുഞ്ചിരി എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു.  (Published in Yukthirekha June 2023)

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223


Monday, July 10, 2023

Caregiver's Health (ശിശ്രൂഷകരുടെ ആരോഗ്യം)

 


താന്‍ ശിശ്രൂഷിക്കുന്ന വ്യക്തി ഒരു ഓട്ടിസമുള്ള കുട്ടിയായിരിക്കാം, ഒരു രോഗിയായിരിക്കാം അല്ലെങ്കില്‍ പ്രായമായ വ്യക്തിയായിരിക്കാം. എത്രകാലം ശിശ്രൂഷിച്ചാലും വലിയ പുരോഗതിയൊന്നും ഉണ്ടാകാതെയിരിക്കുക എന്നത് ആ ശിശ്രൂഷിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ സ്ട്രസ്സ് ഉണ്ടാക്കുന്ന കാര്യമാണ്.  പല ശിശ്രൂഷകരും (Caregiver) സ്വയം ശരിയായ ഭക്ഷണമോ മറ്റ് വ്യക്തിപരമായ കാര്യങ്ങളും മറന്ന് അത്തരം കാര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് അവരുടെ ജോലി ചെയ്യുന്നത്.  പലപ്പോഴും ഇത്തരം ഉത്തരവാദിത്വങ്ങള്‍ സ്വയം വന്നുചേരുന്നതായിരിക്കാം. വീട്ടിലൊരാള്‍ ഇങ്ങനെ Caregiver ന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവരോട് മറ്റുള്ളവര്‍ വളരെ കരുണയോടെ  ഇടപെട്ടുവെന്നു വരില്ല.  ചിലരെല്ലാം ധരിക്കുക അത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ്. ഏറ്റവും വേദനാകരമായി തോന്നുക താന്‍ നേരം വെളുക്കും മുതല്‍ പാതിരാത്രി വരെ ജോലി ചെയ്താലും നല്ലൊരു വാക്കോ അഭിനന്ദനമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.  പലപ്പോഴും അതിന് പകരം വഴക്കും കുറ്റപ്പെടുത്തലുകളുമായിരിക്കും അവരുടെ പ്രതിഫലം.   Caregiver ന്റെ മാനസീകവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് അധികമാരും ചിന്തിക്കുകകൂടി ചെയ്യാറില്ല.  കുഞ്ഞുങ്ങളെയാണ് ശിശ്രൂക്ഷിക്കേണ്ടതെങ്കില്‍ അത്തരം ഒരു കുഞ്ഞിനെ പ്രസവിച്ചത് ആ കുഞ്ഞിന്റെ അമ്മയുടെ കുഴപ്പം കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നതും വേദനാകരമാണ്.  ഇത്തരം കുറ്റപ്പെടുത്തലുകള്‍ പലപ്പോഴും നേരിടുക സ്ത്രീകളായ Caregivers ആണ് എന്നതും യാഥാര്‍ത്ഥ്യമാണ്.


Caregiver ന്റെ മാനസീക-ശാരീരിക ആരോഗ്യം വളരെ പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവുണ്ടായെ പറ്റു.  സ്വന്തം ആരോഗ്യത്തെ മറന്ന് പ്രിയപ്പെട്ടവരെ ശിശ്രൂഷിക്കുന്നവരുടെ പെരുമാറ്റരീതികള്‍ മാറുന്നത് പെട്ടെന്നാരും ശ്രദ്ധിച്ചുവെന്ന് വരില്ല. യാതൊരുവിധ വിശ്രമമോ, വിനോദമോ വേണ്ടരീതിയില്‍ ഭക്ഷണമോ പോലും ഇല്ലാതെ  സദാ പിരിമുറുക്കത്തില്‍ കഴിയുന്ന Caregiver ന് 


* വിഷാദവും ഉത്ക്കണ്ടയും ഉണ്ടായേക്കാം 

* വളരെയധികം ക്ഷീണം അനുഭവപ്പെടുകയും ഉറങ്ങാന്‍       കഴിയാതെയിരിക്കുന്നതും സാധാരണമാണ്.

* കൊച്ചുകാര്യങ്ങള്‍ക്ക് പോലും വല്ലാതെ പ്രതികരിക്കും.

* ക്ഷിപ്രകോപവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം.

* ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാന്‍ പറ്റാതാകും. 

* സദാ നെഗറ്റീവ് ചിന്തകളില്‍ മനസ്സ് ചുറ്റിത്തിരിയും.


Caregiver സ്വയം തന്റെ മാനസീക-ശാരീരിക ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കണം.  നമ്മുടെ സാമൂഹികചുറ്റുപാടുകള്‍ Caregiver ന് വേണ്ട ധാര്‍മ്മകപിന്തുണ ലഭികുന്നതല്ലെന്ന ബോധ്യം ഓരോ Caregiver നും ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്.  താന്‍ ചെയ്യുന്ന ജോലി എത്ര ബുദ്ധിമുട്ടുള്ളതായിട്ടും  ആരും തന്നെ  അഭിനന്ദിക്കുന്നില്ലല്ലൊ, നല്ലതൊന്നും പറയുന്നില്ലല്ലൊ,  എന്നൊക്കെ പരാതി പറയുന്നത് കൊണ്ട പ്രയോജനമില്ല.  പകരം.


* സ്വയം അഭിനന്ദിക്കുക. കാരണം നിങ്ങള്‍ ചെയ്യുന്നത് ഒരു മഹത്തായ കാര്യമാണ്.  ആ തിരിച്ചറിവ് സ്വയമുണ്ടാവുക.

* തന്റെ മാനസീക-ശാരീരക ആരോഗ്യം പ്രധാനമാണെന്ന് തിരിച്ചറിയുക.

* വിശ്രമത്തിനും ഉറക്കത്തിനും, ഭക്ഷണം കഴിക്കാനും വേണ്ടത്ര സമയം കണ്ടെത്തുക

* ഏറ്റവും ഇഷ്ടമുള്ള വിനോദങ്ങളില്‍ ഇടക്കെങ്കിലും മുഴുകുക.

* വ്യായാമമോ നൃത്തമോ ചെയ്യുക

* വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാന്‍ നല്ലൊരു ആത്മസുഹൃത്തിനെ കണ്ടെത്തുക

* ആത്മസുഹൃത്തിന്റെ അഭാവത്തില്‍ ഡയറി എഴുതുക. നല്ലൊരു Relaxation method ആണ് ഡയറി എഴുത്ത്. അതുമല്ലെങ്കില്‍ ഇടയ്‌ക്കെങ്കിലും നല്ലൊരു കൗണ്‍സലിംഗിന് വിധേയമാകുക.

* നിങ്ങളുടെ പ്രിയപ്പെട്ട ഹോബികള്‍ക്കായി കുറച്ചെങ്കിലും സമയം കണ്ടെത്തുക. 

* നര്‍മ്മരസം സൂക്ഷിക്കുക. 

* ഇടക്ക് ഒന്നോ രണ്ടോ ദിവസത്തേയ്‌ക്കെങ്കിലും  ഉത്തരവാദിത്വം മറ്റാര്‍ക്കെങ്കിലും കൈമാറുക.

* താന്‍ ചെയ്യുന്ന ജോലിയെ സ്വയം ബഹുമാനിക്കുക. നല്ല മാനസീക-ശാരീരിക ആരോഗ്യമുണ്ടങ്കിലെ താന്‍ ചെയ്യുന്ന ജോലി ഭംഗിയായി നിര്‍വ്വഹിക്കാനാകുകയുള്ളു എന്ന് സ്വയം തിരിച്ചറിയുക.


Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Friday, June 30, 2023

അമ്മയുടെ ആര്‍ത്തവവിരാമം



 അമ്മ  മിക്കവര്‍ക്കും അത്താണിയാണ്.  സങ്കടങ്ങള്‍ ഇറക്കിവെക്കാനും സന്തോഷങ്ങള്‍ പങ്കിടാനും അമ്മ വേണം.  ഏതൊരു നന്മനിറഞ്ഞവനും അല്ലാത്തവനും അമ്മവേണം.  ഇത് ഒരു പൊതുസ്വഭാവമാണ്.  

പക്ഷെ അമ്മയുടെ മാനസീകാരോഗ്യത്തിന് കൂടുതലൊന്നും പ്രാധാന്യം നമ്മുടെ സമൂഹത്തില്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം.  പ്രത്യേകിച്ചും ആര്‍ത്തവവിരാമകാലത്ത്. മക്കളൊ ഭര്‍ത്താവൊ അത്തരം ഒരവസ്ഥയെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ പെരുമാറുകയാണ് പതിവ്.  ഹോര്‍മ്മോണുകളുടെ വ്യതിയാനം മൂലം ആര്‍ത്തവവിരാമകാലത്ത് ശാരീരികമായും മാനസീകമായി വളരെയധികം വെല്ലുവിളികള്‍ നേരിടും.  ഉല്‍ക്കണ്ഠയും, സങ്കടവും, ദേഷ്യവും, വിഷാദവും എല്ലാംകൂടി ഒന്നിച്ച് അനുഭവപ്പെട്ടേക്കാം. മറവിയും കാര്യങ്ങള്‍ മുമ്പത്തെപ്പോലെ ക്രോഡീകരിച്ച് ചെയ്യാന്‍ പറ്റാത്തതും എല്ലാം കൂടെ ജീവിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ സപ്പോര്‍ട്ടിന് പകരം ലഭിക്കുക കുറ്റപ്പെടുത്തലുകളായിരിക്കും. ഇങ്ങനെ ആര്‍ത്തവവിരാമസമയത്ത് ഒരു സ്ത്രീയ്ക്കുണ്ടാകുന്ന മാനസീക-ആരോഗ്യപ്രശ്‌നങ്ങള്‍ പലപ്പോഴും പങ്കാളിയ്ക്ക് പോലും അറിയുകയുമില്ല.  അധോമുഖരായ ചില സ്ത്രീകള്‍ അവരുടെ വിഷമങ്ങള്‍ ആരോടും പറയാതെ മാനസീകരോഗാവസ്ഥയിലേയ്ക്ക് പോലും കൂപ്പുകുത്തിയേക്കാം.  ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകളുടെ വീട്ടിലെ ഓരോരുത്തരേയും ബോധവത്ക്കരിക്കേണ്ടതുണ്ട്. അതിനൊരു സപ്പോര്‍ട്ട് സിസ്റ്റമൊന്നും നമുക്കില്ലതാനും.  ഇവിടെ അവരെ കൗണ്‍സലിംഗിന് വിധേയരാക്കുകയാണ് ലഭ്യമായിട്ടുള്ള ഏകമാര്‍ഗ്ഗം.  വീട്ടുകാരെയും പങ്കാളിയേയും ബോധവത്ക്കരിക്കുന്ന ദൗത്യം കൂടി കൗണ്‍സിലര്‍ക്ക് ചെയ്യാവുന്നതാണ്.

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Thursday, May 11, 2023

Active Entertainment and Passive Entertainment

 Active Entertainment and Passive Entertainment

(ക്രിയാത്മക വിനോദങ്ങളും നിഷ്‌ക്രിയ വിനോദങ്ങളും)



യുഗങ്ങളായി പരിണാമത്തിലൂടെ ജന്മമെടുത്ത മനുഷ്യന്‍ ഇന്ന് എത്തിനില്ക്കുന്നത് Chat GPT യുഗത്തിലാണ്. എത്രയോ തലമുറകളായി നമ്മുടെ സാമൂഹ്യജീവിതം കുടുംബങ്ങളായി രൂപം പ്രാവിച്ചിട്ട്.  കുട്ടികളും മുതിര്‍ന്നവരും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പവും വളര്‍ച്ചക്കനുസരിച്ച്  മുതിര്‍ന്നവരില്‍ നിന്നും ലഭിച്ചിരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വൈകാരിക ബന്ധവും എല്ലാമാണ് നമ്മുടെ കുടുംബങ്ങളെ നിലനിര്‍ത്തിയിരുന്നത്.  സാമൂഹിക ജീവിതത്തിലാണെങ്കില്‍ സ്‌കൂളും, ബന്ധജനങ്ങളും, അയല്‍വാസികളും, കുശലം പറച്ചിലുകളും, നിരവധിയായ കളികളും എല്ലാം ചേര്‍ന്ന് നമ്മുടെ നാട്ടുകാരെല്ലാം നമ്മുടെ വീട്ടുകാരെക്കാള്‍ ഊഷ്മളബന്ധം പുലര്‍ത്തുന്നവരുമായിരുന്നു എന്നത് ഇന്ന് വെറും പഴങ്കഥയായി മാറിയിരിക്കുന്നു. 

ഇന്ന് ലോകത്ത് പലയിടത്തും ഈ പഴഞ്ചന്‍ ജീവിതരീതികളുടെ നന്മകള്‍ തേടി പോകുകയാണ് പല സൈക്കോളജിസ്റ്റുകളും സാമൂഹ്യശാസ്ത്രജ്ഞരും എന്നതാണ് യാഥാര്‍ത്ഥ്യം. സയന്‍സ് നമുക്ക് കൊണ്ടുവന്നു തരുന്നത് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളുമാണ്.  പക്ഷെ നമുക്ക് എവിടെയൊക്കെയോ നമ്മുടെ തലച്ചോറിന്റെ സന്തുലിതാവസ്ഥ തെറ്റുന്നു.  അതുകൊണ്ട് തന്നെ പലതരം Emotional problems നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു.  മാനസീകാരോഗ്യം എന്നത് വൈകാരിക സന്തുലിതാവസ്ഥയിലായിരിക്കുക എന്നതാണ്.  അമിതമായ ദേഷ്യം, ആക്രമണവാസന, ആരുമായും വൈകാരിക ബന്ധമില്ലാതെയിരിക്കുക, മാനുഷിക ഗുണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാതെയിരിക്കുക. ഉറക്കം നഷ്ടപ്പെടുക, എല്ലാവരേയും സംശയിക്കുക, തീരെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക, ചിലര്‍ക്ക് മരിക്കാനും, കൊല്ലാനും തോന്നുക അങ്ങനെ അങ്ങനെ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. 

നമ്മുടെ emotional balance നിലനിര്‍ത്തണമെങ്കില്‍ എന്താണ് വഴിയെന്ന റിസേര്‍ച്ചുകള്‍ ചെന്നു നില്‍ക്കുന്നത് നമ്മുടെ വിനോദങ്ങളിലാണ്.  IT യുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ നമ്മുടെ കൈയ്യില്‍ വന്നു ചേര്‍ന്നത് നിരവധിയായ വിനോദോപാധികളാണ്. ്അതെല്ലാം തന്നെ (Passive Entertainments) നിഷ്‌ക്രിയ വിനോദങ്ങളാണ് താനും.  ഇത്തരം നിഷ്‌ക്രിയ വിനോദങ്ങള്‍ മനുഷ്യന്റെ ശരീരത്തേയും തലച്ചോറിനേയും വളരെയധികം ദോഷകരമായി ബാധിക്കുന്നതുമാണ്. ശരീരമനങ്ങാതെ ഒരിടത്തിരുന്നുള്ള ഗെയിമുകള്‍, സിനിമകള്‍, കൊച്ചു കൊച്ചു റീലുകള്‍ അങ്ങനെ അങ്ങനെ പോകുന്നു എണ്ണിയാലൊടുങ്ങാത്ത വിനോദോപാധികള്‍.  ഇവിടെ കളിക്കുന്ന ഒട്ടുമിക്ക ഗെയ്മുകളും Emotional Intelligence നെ തകര്‍ക്കുന്നവയാണെന്നതാണ് സ്ത്യം. ക്രൂരമായ war games, അതും ചിലതെല്ലാം അതി ക്രൂരമായ മാനസീകാവസ്ഥയിലേയ്ക്ക് ഉപഭോക്താവിനെ തള്ളിയിടുകയും ചെയ്യും.  ഇത്തരം passive entertainment കള്‍ ഒരു വ്യക്തിയ്ക്ക് സ്വാഭാവികമായുണ്ടാകേണ്ട മാനുഷീകഗുണങ്ങളെയെല്ലാം നഷ്ടപ്പെടുത്തുകയും ഒരു ഡ്രഗ്ഗ് ഉപഭോക്താവിന്റെ അഡിക്ഷന്‍ പോലെ ആക്രമണകാരികളാക്കുകയും ചെയ്യും. 


അതേ സമയം ക്രിയാത്മകമായ ഗെയ്മുകള്‍ (Active Entertainments) ഒരു വ്യക്തിക്കുണ്ടാകേണ്ട ഒരുപാട് Emotional Intelligence വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കൂട്ടമായ കളികള്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ അനിവാര്യമാണെന്ന് തന്നെ പറയാം.  സഹജമായ രീതിയില്‍ മറ്റുള്ളവരോട് ഇടപെടുക, കളിക്കിടയില്‍ സ്വഭാവികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ തന്മയത്ത്വത്തോടെ പരിഹരിക്കുക, പരസ്പരം സഹകരിക്കുക, ആരോഗ്യകരമായ ആശയവിനിമയം നടത്തുക, നേതൃഗുണങ്ങള്‍ കണ്ടെത്തുക, വൈകാരിക ബന്ധം സ്ഥാപിക്കുക തുടങ്ങി സമൂഹ്യജീവിയായ മനുഷ്യന്റെ ഏറ്റവും അത്യാവശ്യ ഘടകമാണ് ഇത്തരം ക്രിയാത്മകമായ കളികള്‍. ഇത്തരം കളികള്‍ ശരീരത്തേയും തലച്ചോറിനേയും നല്ലരീതിയില്‍  സ്വാധീനിക്കുകതന്നെ ചെയ്യും. 

ഇന്ന് കുട്ടികളും മുതിര്‍ന്നവരും അവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്തുന്നതും അവരുടെ കൈയ്യില്‍ത്തന്നെ ലഭ്യമായതുമായ ഗാഡ്ജറ്റുകളിലാണ് വിനോദങ്ങള്‍ കണ്ടെത്തുന്നത്.  ഇത് ഉണ്ടാക്കുന്ന മാനസീക സംഘട്ടനം ചെറുതല്ല.  മണിക്കൂറുകളോളം ആണ് പലരും കണ്ണെടുക്കാതെ, അനങ്ങാതെ മൊബൈല്‍ ഫോണില്‍ കണ്ണു നട്ടിരിക്കുന്നത്.  ഒരു സിനിമയിലെ ക്രൂരകൃത്യങ്ങള്‍ കണ്ട് കരയുന്ന മനുഷ്യരാണ് നമ്മള്‍. അത്രയും Sensitive ആണ് നമ്മുടെ തലച്ചോറ്. ആ തലച്ചോറുപയോഗിച്ചാണ് മണിക്കൂറുകളോളം ക്രൂരമായ ഗെയ്മുകള്‍ കളിക്കുകയോ Violence ഉള്ള സിമിമകളും പോണ്‍ വീഡിയോകളും കാണുന്നത്.  നമ്മുടെ തലച്ചോറിനെ ഇങ്ങനെ അമിതമായ Stimulate ചെയ്താല്‍ അതിന് താങ്ങാന്‍ പറ്റുകയില്ല. കൂടെ Ear Phone ഉപയോഗവും കൂടി (30 മിനിറ്റ് ഉപയോഗിച്ചാല്‍ 5 മിനിറ്റ് റെസ്റ്റ് വേണമെന്ന് ലോകാരോഗ്യ സംഘടന താക്കീത് തന്നത് നമ്മള്‍ കേട്ടില്ല) ഉപയോഗിക്കുമ്പോള്‍ Negative Emotions ആയിരിക്കും ഒരുവനില്‍ ഉണ്ടാകുക. മാത്രമല്ല കണ്ണ് കാണാത്ത കാഴ്ചകള്‍ കണ്ടെന്ന് പറയും, ചെവി കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടു എന്ന് പറയും, ഇല്ലാത്ത ഗന്ധം ഉണ്ടെന്ന് പറയും, ആരൊ തന്നെ പിന്‍തുടരുന്നു എന്നും, സ്പര്‍ശിച്ചുവെന്നും പറയും, ആകെ മൊത്തം നമ്മുടെ തലച്ചോറിന്റെ സന്ദേശങ്ങള്‍ തെറ്റായിപോകും.  അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അത് ആത്മാവാണ് എന്ന് വിശ്വസിക്കാന്‍ ഇഷ്ടമുള്ള ഒരു സമൂഹമാണ് നമ്മുടേത്.  മാനസീകരോഗമാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. മാത്രമല്ല ഇത്തരം കേസ്സുകള്‍ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതിനെക്കാളും മന്ത്രവാദികളും ഉസ്ദാതുമാരുമാണ്  കൈകാര്യം ചെയ്യുന്നത് എന്നതാണ് മറ്റൊരു ദുരന്തം.  ഇതിനെയെല്ലാം മാറ്റാനായാണ് നമ്മള്‍ കൈയ്യിലും കഴുത്തിലും അരയിലും നിരവധിയായ ചരടുകള്‍ കെട്ടുന്നത് എന്നതും സത്യമാണ്. വരാന്‍ പോകുന്ന കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുക ക്യാന്‍സറോ, ഹൃദയാഘാതമോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ ആയിരിക്കുകയില്ല. പകരം ഡിപ്രഷന്‍ കൊണ്ടായിരിക്കുമെന്നാണ് ആരോഗ്യരംഗം മുന്നറിയിപ്പ് നല്കുന്നത്. ആയതിനാല്‍ ശാസ്ത്രത്തിന്റെ വിനോദോപാതികള്‍ക്ക് പകരം നൈസര്‍ഗ്ഗിക വിനോദങ്ങളില്‍ മുഴുകാം നമുക്ക്. അതിനായി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയെ തീരു. അല്ലെങ്കില്‍ മയക്കുമരുന്ന് ഉണ്ടാക്കുന്നതിനെക്കാള്‍ വലിയ വിപത്തിലേയ്ക്കായിരിക്കും നമ്മള്‍ എടുത്തെറിയപ്പെടുക. ആരോഗ്യമുള്ള മനസ്സും ശരീരവും സൂക്ഷിക്കലാണ് ഓരോ വ്യക്തിയുടേയും പ്രാഥമികമായ ചുമതല എന്ന് തിരിച്ചറിഞ്ഞെ പറ്റു. 

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223


Saturday, January 28, 2023

Alexithymia-വികാരങ്ങളെ മനസ്സിലാക്കാനോ വേര്‍തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ

 


ജീവജാലങ്ങള്‍ക്കെല്ലാം വികാരങ്ങളും സഹാനുഭൂതിയുമുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഒട്ടുമിക്ക മൃഗങ്ങളും അവരുടെ സന്തോഷവും, സങ്കടവും, പേടിയും, ശൃംഗാരവുമെല്ലാം പ്രകടമാക്കുമ്പോള്‍ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ഭാഷാസമ്പന്നത ആശയവിനിമയത്തിലെന്നപോലെ  വികാരപ്രകടനങ്ങള്‍ക്കും, ആ വികാരങ്ങളെ നീണ്ടകാലം കൊണ്ടുനടക്കുന്നതിനും അവനെ  കൂടുതല്‍ പ്രാപ്തനാക്കുന്നു. 


ഭയം. ദുഃഖം, സ്‌നേഹം,  അടുപ്പം, സഹാനുഭൂതി, അനുകമ്പ ഇതൊന്നും ഇല്ലാത്ത മനുഷ്യനെ നമുക്ക് സങ്ക്‌ല്പിക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. ജീവിതചക്രം തിരിയുന്നത് തന്നെ വികാരചക്രങ്ങളില്‍ ആണെന്ന് പറയാം. താല്ക്കാലികമായ നിര്‍വീകാരാവസ്ഥ ദുരന്തങ്ങളില്‍ പെടുമ്പോള്‍ ഉണ്ടാവാറുണ്ടെങ്കിലും വികാരങ്ങളൊന്നും ഇല്ലാത്ത ഒരു മനുഷന്‍ ഭാവനാതീതമാണ്. 
മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരികബന്ധം പോലും പ്രധാനമാണെന്നിരിക്കെ പല മനുഷ്യര്‍ക്കും അവരുടെ വികാരപ്രകടനം സാദ്ധ്യമാകാറില്ല. വികാരങ്ങള്‍ തന്നെ ഇല്ലാത്ത അവസ്ഥയൊ, വികാരങ്ങളെ വാക്കുകളായി പ്രകടിപ്പിക്കാന്‍ പറ്റാത്തതുമാകാം. ഈ നിര്‍വ്വികാരാവസ്ഥ ചിലര്‍ക്ക ജനിതകപരമായ കാരണങ്ങള്‍ക്കൊണ്ടാണെങ്കില്‍ മറ്റ് ചിലര്‍ക്ക് തലച്ചോറിലെ  ''ഇന്‍സൂല'' യിലെ കോശങ്ങളുടെ ക്ഷതംമൂലമാകാനും സാദ്ധ്യതയുണ്ട്. ''ഇന്‍സുല'' ആണ്  സാമൂഹികജ്ഞാനം, സഹാനുഭൂതി, വികാരങ്ങള്‍ ഒക്കെ അടങ്ങിയ വൈകാരിക ബുദ്ധിയെ നിയന്ത്രിക്കുന്നത്. ഈ വൈകല്യം Anexithymia എന്നാണറിയപ്പെടുന്നത്. Alexithymia- എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് വികാരങ്ങളെ മനസ്സിലാക്കാനോ വേര്‍തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ എന്നാണ്.

 വളരെ പ്രതീക്ഷയോടെയാണ് വിജി കേന്ദ്രസര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായ സജിനെ വിവാഹം കഴിച്ചത്. വിജിക്ക് സ്വപ്‌നം കാണാന്‍ കഴിയാത്തവിധം സാമ്പത്തീകശേഷിയുള്ള കുടുംബം. സുമുഖന്‍, സുന്ദരന്‍.
വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ തന്നെ സജിന്റെ സൗന്ദര്യത്തില്‍ വൈരൂപ്യം കണ്ടുതുടങ്ങി വിജി.  താന്‍ സജിനുമായി കൂടുതല്‍ അടുക്കാത്തത്‌കൊണ്ടാവാം എന്നാണ് അന്നെല്ലാം കരുതിയിരുന്നത്.  ഇന്നിപ്പോള്‍ ഒരു കുഞ്ഞുമായി. പക്ഷെ കുഞ്ഞിനോടും ഒന്നു ചിരിച്ചുകൊണ്ട് ഇയാള്‍ ഇടപെടുന്നില്ല.  മദ്യത്തിനോ, മയക്കുമരുന്നിനോ ഒന്നും അടിമയല്ലാത്ത ഇയാളെ എന്താണ് ചിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതെങ്കിലും ഞെരമ്പുകള്‍ക്ക് വല്ല തകരാറും ആയതാണോ എന്ന് പോലും സംശയിച്ചു. അതിനായി നാട്ടിലെ അറിയപ്പെട്ട  വൈദ്യശാസ്ത്ര വിദഗ്ദരുടേയും സഹായം തേടി.   അവരുടെ നിര്‍ദ്ദേശപ്രകാരമാണ്  എന്റെ ക്ലിനിക്കിലെത്തിയത്. 

സജിന്‍ ചിരിക്കുകയില്ല എന്ന് മാത്രമല്ല തനിക്ക് സന്തോഷമുള്ള എന്തെങ്കിലും അയാളോട് പറഞ്ഞാന്‍ യാതൊരു പ്രതികരണവും ഉണ്ടാവുകയുമില്ല.  വിഷമങ്ങള്‍ പറഞ്ഞാലും ഇത് തന്നെ അവസ്ഥ. 'പോട്ടെ വിട്'', '' സാരമില്ല'' എന്നൊക്കെ കേള്‍ക്കാന്‍ താന്‍ വല്ലാതെ കൊതിക്കും. ചിലപ്പോഴൊക്കെ അരിശം മൂത്ത് വഴക്കടിക്കും. പക്ഷെ ഒരു ഫലവുമില്ല. യാതൊരു പ്രതികരണവുമില്ല. ദേഷ്യം മാത്രം സദാ സമയവും. നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും കലഹവും വഴക്കും മാത്രം.  അപ്പനും അമ്മക്കും കാര്യങ്ങള്‍ എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. തങ്ങളുടെ മകന് ഒരു കുഴപ്പവും ഇല്ല എന്നാണ് അവരുടെ നിലപാട്. 

വിജി എന്നോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സജിന്‍ നിര്‍വ്വികാരനായി കേട്ടുകൊണ്ടേയിരുന്നു.  വിജിയുടെ പരാതികളുടെ ഗൗരവം അയാള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ലെങ്കിലും സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു എന്നത് ആശ്വാസമായി.  സജിന്റെ ജീവിതപാതയിലൂടെ, ഓര്‍മ്മകളുടെ ഏടുകളിലൂടെ സൂദീര്‍ഘമായി പലവട്ടം സഞ്ചരിക്കേണ്ടിവന്നു എനിക്ക്.   രണ്ടുവട്ടം സജിന്റെ മാതാപിതാക്കളോടും അയാളുടെ ഓര്‍മ്മയില്‍ പെടാത്ത എന്തെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നുവോ എന്ന അന്യേഷണവും വിഫലമായി.  

ഒരാഴ്ചത്തെ  റിലാക്‌സേഷന്‍ പ്രാക്ടീസിനൊടുവില്‍  സജിന്‍ വീണ്ടും  വന്നു.  ഈ വട്ടവും കുട്ടിക്കാലത്തെക്കുറിച്ചുതന്നെ ഞാന്‍  കൂടുതല്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചു.  സജിന്റെ നിര്‍വ്വികാരഭാവത്തില്‍ ത്തന്നെ ഓര്‍മ്മകളുടെ പേജുകള്‍ മറിച്ചുനോക്കാന്‍ താല്പര്യം കാണിച്ചു.

വളരെ ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു സജിന്‍. കൂട്ടുകാരുമൊത്ത് നന്നായി കളിച്ചു തിമര്‍ക്കുന്ന സ്വഭാവം. പക്ഷെ കളികള്‍ക്കിടയില്‍ കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ക്ക് സജിന്‍ വാവിട്ട് നിലവിളിക്കുമായിരുന്നു.  സദാ കളികളും ചിരിയും കരച്ചിലുമായി ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു.  സജിന്‍ നാലാംക്ലാസ്സിലൊരുനാള്‍  ഇന്റര്‍വെല്‍ സമയത്ത്  അങ്ങോട്ടും ഇങ്ങോട്ടും തല്ലും തള്ളും കൂടി സജിന്‍ വീണ് മുട്ടുപൊട്ടി രക്തം വന്നു. അടുത്ത പിരീഡിന് ടീച്ചര്‍ ക്ലാസ്സിലെത്തിയപ്പോള്‍ ഏങ്ങി ഏങ്ങിക്കരയുന്ന സജിനെയാണ് കണ്ടത്.  കരച്ചിലടക്കാന്‍ പറഞ്ഞപ്പോള്‍ ശബ്ദം കൂടുകയാണുണ്ടായത്. 
അന്ന് ആ ക്ലാസ്സില്‍ ചങ്ങാതിമാരുടെ മുമ്പില്‍ വെച്ച് സജിനെ ആ അദ്ധ്യാപിക   ആ നാലാംക്ലാസ്സുകാരന് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ നിര്‍ദ്ദയം പരിഹസിച്ചു. ശരീരവേദനയുടെ പുറകെ സജിന്റെ കൊച്ചുഹൃദയവും മുറിവേറ്റു.  ''ആണ്‍കുട്ടികള്‍ '' കരയുകയോ!? നീയെന്താ പെണ്‍കുട്ടിയാണോ ഇങ്ങനെ തേജോവധം തുടങ്ങി അങ്ങോട്ട് അവരുടെ നിഘണ്ടുവിലുള്ള വാക്കുകള്‍ കൊണ്ട് സജിനെന്ന ബാലനെ ഇട്ട് താണ്ടവമാടി.  ആ താണ്ടവത്തിനൊടുവില്‍ തളര്‍ന്ന് ഡെസ്‌ക്കില്‍ വീണ സജിന്‍ പിന്നെ കരഞ്ഞതേയില്ല. ക്ലാസ്സില്‍ ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് ആ പിഞ്ചുബാലന്‍ ആരോടും പറഞ്ഞതുമില്ല.  സജിന് പിന്നിട് എപ്പോഴൊക്കെ കരച്ചില്‍ വന്നാലും, സങ്കടം വന്നാലും, വേദനിച്ചാലും ഒക്കെ ദേഷ്യമാണ് തോന്നുക. സങ്കടപ്പെടാന്‍ അറിയാതെയായ അവന്‍ പിന്നെ പിന്നെ ചിരിക്കാതെയുമായി. സങ്കടങ്ങളും സന്തോഷങ്ങളും ഇല്ലെങ്കില്‍ ജീവിതത്തിന് നിറമെവിടെ. സഹപ്രവര്‍ത്തകര്‍ക്കും സ്വഗൃഹവാസികള്‍ക്കും ഹൃദയബന്ധം സൂക്ഷിക്കണമെങ്കില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടേ?

സജിന്റെത്  ഇന്‍സുലയിലെ തകരാറോ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ മൂലമുള്ള വൈകല്യമോ അല്ല എന്ന് കണ്ടെത്തിയത് വലീയ ആശ്വാസമായി. Alexithymia അല്ലാത്തത് കൊണ്ട് തന്നെ സജിനില്‍ തന്റെ നഷ്ടപ്പെട്ട വികാരപ്രകടനങ്ങളിലേയ്ക്ക് തിരികെ എത്തിക്കാനാകുമെന്ന വിശ്വാസമാണ് ആദ്യം ജനിപ്പിക്കാനായത്.  പിന്നീടങ്ങോട്ട് സൈക്കോതെറാപ്പിയും ഹിപ്‌നോതെറാപ്പിയുമായി രണ്ടു മാസങ്ങള്‍ക്കൊണ്ട് സജിനും വിജിയും ജീവിതത്തിന്റെ രസങ്ങള്‍ ആസ്വദിച്ചുതുടങ്ങി. തന്റെ പിതാവിന്റെ പുഞ്ചിരിയുടെ മനോഹാരിത ആദ്യമായി കണ്ട അവരുടെ കുഞ്ഞ് അയാളുടെ മുഖത്തടിച്ചു രസിച്ചു.  വിജിയ്ക്ക് തന്റെ ഭര്‍ത്താവില്‍ വന്ന മാറ്റം അവിശ്വസനീയമായിരുന്നു. സന്തോഷാശ്രുക്കള്‍ നിറഞ്ഞ അവളുടെ കണ്ണു തുടച്ചുകൊടുത്തിട്ട് '' ഞാന്‍ ശരിയായില്ലെ പിന്നെന്തിനാ നീ കരയുന്നത്'' എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നത് കണ്ടപ്പോള്‍ എ്‌ന്റെ മനസ്സും നിറഞ്ഞു. 

സജിനില്‍ വന്നപോലെ വളരെ  ആഴത്തിലുള്ള സ്വാധീനമാണ് നമ്മളില്‍ വാക്കുകള്‍ വരുത്തിവെക്കുക.  അതും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ.  അവര്‍ പറയുന്നത് അപ്രമാദിത്യമാണ്, പരമമായ സത്യമാണ്, അങ്ങനെയാണ് ജീവിക്കേണ്ടത് എന്നൊക്കെ ചിന്തിച്ചുപോകും. അനനുസരിച്ച് നമ്മടെ ഞെരമ്പുകള്‍ സന്ദേശം കൊടുക്കും. അതനുസരിച്ച് നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കും. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം പല്ലവിയാണ്.  സങ്കടങ്ങള്‍ കടിച്ചമര്‍ച്ചി ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അവസാനം വേദന സഹിക്കാനാവാതെ ഹൃദയാഘാതം ഉണ്ടാകാതെയിരിക്കുമോ.  ആണ്‍കുട്ടികളും പെണ്‍കുട്ടികളും കരയേണ്ടപ്പോള്‍ കരയുകയും ചിരിക്കേണ്ടപ്പോള്‍ ചിരിക്കുകയും തന്നെ വേണം. 

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223