ആത്മാവുകളുടെ ലീലാവിലാസം

 ആത്മാവുകളുടെ ലീലാവിലാസം  Ideomotor Effect

മിനി 9-ാം ക്ലാസ്സിലാണ് പഠിക്കുന്നത്. ടെസ്റ്റ് പേപ്പറിന് മാര്‍ക്ക് കുറഞ്ഞതു കണ്ടപ്പോഴാണ് ക്ലാസ്സ് ടീച്ചറിന് എന്തോ പന്തികേട് തോന്നിയത്. ആള് വല്ലാതെ നിശബ്ദയായിരിക്കുന്നു. കുറച്ചായി മകളുടെ രീതികളില്‍ മാറ്റം കണ്ടുതുടങ്ങിയിട്ട്. ക്ലാസ്സ് ടീച്ചര്‍ മിനിയെ ഒന്നു ശ്രദ്ധിക്കണെയെന്നകൂടി പറഞ്ഞപ്പോള്‍ ആധിയായി.  മിനി കുളിക്കാന്‍ കയറിയപ്പോള്‍ ബാഗ് പരിശോധിച്ചു.  ഒരു കത്തിയും ഒരു മെഴുകുതിരിയും. ഒരു തീപ്പെട്ടിയും നന്നായി പൊതിഞ്ഞു ബുക്കുകള്‍ക്കിടയില്‍ വച്ചിരിക്കുന്നു. മെഴുകുതിരിയും കത്തിയും തീപ്പെട്ടിയും തമ്മിലെന്ത്  ബന്ധമാണെന്ന് മനസ്സിലായില്ല. ചോദിച്ചു വഷളാവണ്ട എന്ന് കരുതിയാണ് ക്ലിനിക്കില്‍ വിളിച്ചുകൊണ്ടു വന്നത്.


മിനിയുടെ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചുതുടങ്ങി ഞാന്‍. മടിച്ചു മടിച്ചു സംസാരിച്ചു തുടങ്ങിയ മിനിയോട് 'ബോര്‍ഡും പാന്‍ജറ്റും' ആരുടെ കൈയ്യിലാണുള്ളത് എന്ന ചോദിച്ചപ്പോള്‍ മുഖത്തെ പിരിമുറുക്കം അയഞ്ഞു. മിനി ട്യൂഷന് പോകുന്ന വീട്ടിലെ കുട്ടിയാണ്  അവളെ ഓയ്ജാ ബോര്‍ഡിന്റെ മാന്ത്രികലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്.  ട്യൂഷനില്ലാത്ത സമയമാണ്‌ അവള്‍ മിനിയെ തന്റെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ലൈറ്റെല്ലാം അണച്ച് മെഴുകുതിരി കത്തിച്ചുവച്ച് തന്നെ ഒരു ബോര്‍ഡിന് മുന്നില്‍ ഇരുത്തിയപ്പോഴെ മിനിക്ക് എന്തോ ഒരു പ്ര്‌ത്യേക അനുഭൂതിയായിരുന്നു.  പിന്നിട് ഒരു ലോഹകഷണം എടുത്ത് അതില്‍ കൈവക്കാന്‍ പറഞ്ഞു. മിനിയുടെ എന്ത് വിഷമവും ആഗ്രഹവും സാധിക്കാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ പറയുന്ന ഒരാത്മാവ് അതിലുണ്ടെന്നും അത് സംസാരിക്കുമെന്നും ഒക്കെ പറഞ്ഞു. തന്റെ കൈകള്‍ അതില്‍ വച്ച് അനങ്ങാതെയിരുന്നതാണ്. അപ്പോഴതാ താന്‍ കൈവച്ചിരുന്ന ആ ലോഹക്കഷണം നീങ്ങുന്നു.  അത് പല ഇടത്തും എത്തി.  അപ്പോഴെല്ലാം കൂട്ടികാരി ഓരോ അര്‍ത്ഥങ്ങള്‍ പറഞ്ഞുതന്നുകൊണ്ടിരുന്നു. പല നാളുകളില്‍ ഇതാവര്‍ത്തിക്കുകയും ചെയ്തു.  മിനിയുടെ വിഷമം തന്റെ വീട്ടിലെ കലഹക്കാരിയായ അമ്മാമ്മയായിരുന്നു.  അമ്മാമ്മ എന്നാണ് മരിക്കുക. എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ പ്രശ്‌നം. വീട്ടിലെ സര്‍വ്വരോടും കലഹിക്കുന്ന അമ്മാമ്മയെക്കൊണ്ട് എല്ലാവരും ഗതികെട്ടിരുന്നു. ഉറക്കം നഷ്ടപ്പെട്ട് സര്‍വ്വനേരവും തനിയെ സംസാരിക്കുന്ന അമ്മാമ്മയാണെങ്കില്‍ മരുന്നുകളൊന്നും കഴിക്കുകയുമില്ല. ഓയ്ജാ ബോഡിലെ സ്പിരിറ്റാണ് മിനിയോട് പറഞ്ഞത് അമ്മാമ്മയെ കൊല്ലുകയെ വഴിയുള്ളുവെന്ന്.  നിരന്തരം നിഗൂഡതകളും മാന്ത്രീകതയും അമാനുഷികവുമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചതിലൂടെ മിനിയുടെ മാനസീകസ്ഥിതി വളരെ മോശമായി. അങ്ങനെയാണ് മിനി ഒരു കത്തി സംഘടിപ്പിച്ചത്.

19-ാം നൂറ്റാണ്ടില്‍ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന കപട സഹോദരിമാരായ മാര്‍ഗരറ്റ്, കാതറിന്‍, ലിയാ സഹോദരിമാരാണ് ആദ്യമായി മൃതരായവരുടെ ആത്മവാദത്തിന്റെ തുടക്കക്കാര്‍. 

മരിച്ചുപോയ ആത്മാക്കള്‍ ആശയവിനിമയം നടത്തുന്നു എന്നതിന് അവര്‍ ഉപയോഗിച്ചത് വളരെ വിചിത്രമായ രീതിയായിരുന്നു.  ഈ മൃതരായവരുടെ ആത്മവാദികളായ സഹോദരിമാര്‍ ടിന്നുകളും എല്ലിന്‍ കഷണങ്ങളും തങ്ങളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച് കാലുകൊണ്ട് അത് പ്രവര്‍ത്തിച്ച് ശബ്ദമുണ്ടാക്കിയാണ് ആത്മാക്കളുടെ പ്രതികരണങ്ങളുണ്ടാക്കിയിരുന്നതെങ്കില്‍. പിന്നെ അത് തിരിയുന്ന മേശയും സംസാരിക്കുന്ന ബോര്‍ഡും ഒക്കെയായിമാറി.  ഇപ്പോഴത് എത്തി നില്ക്കുന്നത് ഓയ്‌ജോ ബോഡിലാണ്.

അന്തവിശ്വാസത്തിന് ചിറകുകള്‍ മുളച്ച ഇക്കാലത്ത് ഓയ്‌ജോ ബോഡില്‍ മൃതാത്മാക്കളോട് സംസാരിക്കുന്ന; സംസാരിപ്പിക്കുന്നവരുടെ എണ്ണവും കുറവല്ല. ബോര്‍ഡ് പാശ്ചാത്യമാണെങ്കിലും ആത്മാക്കള്‍ ഇവിടെയും ആശയവിനിമയം നടത്തുന്നു.  പാശ്ചാത്യ ഓജോ ബോര്‍ഡ് പറ്റില്ലെന്ന് ഒരാത്മാവും പറയാറില്ലെ എന്നൊന്നും സംശയിച്ചേക്കരുതെ. 

നിഗൂഢതകളും മാന്ത്രികതയും ഇഷ്ടമുള്ള നമ്മള്‍ ഓയ്‌ജോ ബോഡിലൂടെ മരിച്ചുപോയ പ്രിയപ്പെട്ട ആത്മാക്കളോട് സംവദിക്കാനോ, തങ്ങളുടെ ഭാവിയും ഭൂതവും ഒക്കെ മൃതരായവരുടെ ആത്മാവിലൂടെ പുനരാവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചാലോ കുറ്റം പറയാനാകുമോ. യുക്തിബോധത്തിന്റെ കണികപോലുമില്ലാതെ വളരെ ആഴത്തില്‍ മതവിശ്വാസം വേരോടുന്നുണ്ട് തങ്ങളുടെ കുഞ്ഞിലെന്ന് ഉറപ്പുവരുത്തുന്ന മാതാപിതാക്കള്‍ അവരുടെ കുഞ്ഞ് മരിച്ചുപോയവരുടെ ആത്മാക്കളുടോട് സംസാരിക്കുന്നു  എന്നറിയുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക. വളരെ രഹസ്യമായാണ് ഓയ്‌ജോ ബോഡിലൂടെയുള്ള ഇത്തരം ആശയവിനിമയങ്ങള്‍ നടത്തുന്നത് എന്നത്‌കൊണ്ട്തന്നെ പലപ്പോഴും മാതാപിതാക്കള്‍ ഇത് അറിയാറില്ല എന്നത് സത്യമാണ്. പക്ഷെ അറിഞ്ഞു കഴിഞ്ഞാല്‍ അങ്ങനെ ആവാഹിക്കപ്പെട്ട ആത്മാവിനെ ഒഴിപ്പിക്കാനായി അതിലും വലീയ മന്ത്രവാദിയെ തിരഞ്ഞുപോകുകയാണ് ചെയ്യുക. 

ചില കേസ്സുകളില് മനസ്സിന്റെ നിയന്ത്രണം കൈവിട്ടുപോകുന്ന അവസ്ഥ വന്നുചേരുകയും ചെയ്യും. 

ഓയ്‌ജോ ബോഡില്‍ 'yes'  ഉം  'No' യും ഉണ്ടാകും. പിന്നെ A മുതല്‍ Z വരെയുള്ള അക്ഷരങ്ങളും. താഴെ Goodbye എന്നും എഴുതിയിട്ടുണ്ടാകും. കൈവയ്ക്കുന്ന ലോഹകഷണത്തിന്റെ പേര് പാന്‍ജെറ്റെന്നാണ്. ഇതില്‍ കൈവയ്ക്കുമ്പോള്‍ അത് ചലിക്കുന്നു എന്നതാണ് ഇതിന്റെ അമാനുഷികതയെ വിശ്വസിപ്പിക്കുന്ന ഒരു മുഖ്യഘടകം. 

തീവ്രമായ സങ്കടമുണ്ടാകുമ്പോള്‍ നമ്മള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പും. കൊതിയൂറും ഭക്ഷണം കണ്ടാലൊ അതിന്റെ ഗന്ധം ശ്വസിച്ചാലൊ നാവില്‍ വെള്ളമൂറും. ഇതുപോലുള്ള ഒരു ശരീരത്തിന്റെ നൈസര്‍ഗ്ഗീകമായ പ്രവര്‍ത്തനം മാത്രമാണ് പാന്‍ജെറ്റില്‍ കൈ വച്ചാലുണ്ടാകുന്ന ചലനവും. അബോധപൂര്‍വ്വമായ ഈ ചലനത്തെ  Idiomotor Effect എന്നാണ് അറിയപ്പെടുന്നത്. പോന്‍ജറ്റില്‍ വച്ചിട്ടുള്ള കൈയ്യിലെ മസ്സിലുകള്‍  ചലിക്കുന്നു എന്ന് മനസ്സിലാകാത്തതിനാല്‍ ഓയ്ജാ ബോര്‍ഡില്‍ പ്രവചനം നടത്തുന്നവര്‍ ഇതിനെ മരിച്ചുപോയവരുടെ ആത്മാവാണ് എന്ന രീതിയിലാണ് പ്രചരണം നടത്തുന്നത്. പൊതുവെ പലതരം ഭയത്തിന് അടിമയായ നമ്മള്‍ ഓയ്ജാ ബോര്‍ഡിലെ ആത്മാക്കളെയും അക്കൂട്ടത്തില്‍ പ്രതിഷ്ടിക്കുകയും കൂടുതല്‍ ഭയചകിതരാകുകയും ചെയ്യും. 

കുഞ്ഞുങ്ങള്‍ പഠിക്കുന്ന സയന്‍സ് ജീവിതത്തിലും പകര്‍ത്താത്തത് കൊണ്ടുള്ള കുഴപ്പമാണ് ഇവിടെ മിനി നേരിട്ടത്. ചോദ്യങ്ങള്‍ ചോദിക്കാനും ദിവ്യാത്ഭുതമെന്നൊ സര്‍വ്വശക്തം എന്നൊ ഒക്കെ പറഞ്ഞാല്‍ എന്തെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മാത്രം മതിയാകും ഇത്തരം വിശ്വാസത്തിന്റെ ച്ട്ടക്കൂട് തകര്‍ന്നടിയാന്‍.


Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Active Entertainment and Passive Entertainment

bullying